Type Here to Get Search Results !

മറ്റു സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലും കോളജുകളിലും പ്രവേശനം ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച്‌ വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.


കുന്നക്കാവ് കോലോത്തൊടി വീട്ടില്‍ മുഹമ്മദ് മുബീനാണ് (34) അറസ്റ്റിലായത്. പെരിന്തല്‍മണ്ണയില്‍ കെ.എ.എം ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാള്‍.

കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ ബി.എഡ് അടക്കമുള്ള കോഴ്സുകളില്‍ ചേരുന്നതിന് വിദ്യാര്‍ഥികള്‍ പണം നല്‍കിയിരുന്നു. എന്നാല്‍, പ്രവേശനം ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ മുബീനെ സമീപിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. പെരിന്തല്‍മണ്ണയിലെത്തി വിദ്യാര്‍ഥികള്‍ അന്വേഷിച്ചപ്പോള്‍ ഇയാളുടെ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. 

തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ അട്ടപ്പാടിയില്‍ മുനീബ് ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് കണ്ടെത്തി. മലപ്പുറത്തുവെച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ ചമച്ചതിനും വഞ്ചന നടത്തിയതിനും 2016ല്‍ ചെര്‍പ്പുളശ്ശേരി പൊലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. 

പെരിന്തല്‍മണ്ണ എസ്.എച്ച്‌.ഒ സി. അലവി, എസ്.ഐ യാസിര്‍, എസ്.സി.പി.ഒമാരായ അബ്ദുല്‍ സലാം നെല്ലായ, ഉല്ലാസ്, സക്കീര്‍ പാറക്കടവന്‍, സി.പി.ഒമാരായ ഷജീര്‍, സത്താര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.