കെനിയയിലെ കാജിയാഡോ കൗണ്ടിയിലെ മാഗാടി സോഡ ഫാക്ടറിയുടെ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കാൻ ഇന്ത്യൻ കമ്പനിയായ ടാറ്റാ കെമിക്കല്‍സിനോട് കെനിയൻ പ്രസിഡന്റ് വില്യം റുട്ടോ ഉത്തരവിട്ടു.
രാജ്യത്തിന് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കാതെ ദീർഘകാലമായി അസംസ്കൃത വസ്തുക്കള്‍ കയറ്റി അയക്കുക മാത്രമാണ് കമ്പനി ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വർഷങ്ങളായി കരാർ ഉണ്ടെങ്കിലും പ്രദേശത്ത് ഒരു ഫാക്ടറി പോലും നിർമ്മിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന് റുട്ടോ തുറന്നടിച്ചു. ടാറ്റ കെമിക്കല്‍സിന്റെ പ്രവർത്തനങ്ങള്‍ ഏറ്റെടുക്കാനായി രണ്ട് പുതിയ കമ്പനികളെ ഉടൻ തന്നെ സർക്കാർ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പുതിയ കമ്പനികള്‍ പ്രദേശത്ത് വലിയൊരു ഗ്ലാസ് ഫാക്ടറിയും മറ്റൊരു രാസവസ്തു നിർമ്മാണ യൂണിറ്റും സ്ഥാപിക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശികമായ തൊഴിലവസരങ്ങളും വ്യാവസായിക വളർച്ചയും ലക്ഷ്യമിട്ടാണ് സർക്കാർ ഈ നിർണ്ണായക നടപടി സ്വീകരിച്ചിരിക്കുന്നത്.
