Type Here to Get Search Results !

സംസ്ഥാനത്ത് വീണ്ടും പനിമരണം; തിരുവനന്തപുരത്ത്‌ 47കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. 47 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
മഴയ്‌ക്കൊപ്പം പകര്‍ച്ചപ്പനി പടരുന്നത് ആശങ്കയുണ്ടാക്കുന്നു. സുശീല രണ്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

കൗണ്ട് കുറഞ്ഞതിനെ തുടര്‍ാന്നാണ് വിതുര ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച്‌ മൂന്ന് പേരാണ് മരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെയും പകര്‍ച്ചപ്പനി ബാധിതരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ 96 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ മരിച്ചു. എലിപ്പനി, എച്ച്‌1എന്‍1 എന്നിവയ്‌ക്കൊപ്പം ചിക്കന്‍പോക്‌സ് ഉള്‍പ്പെടെയുള്ളവയും പകരുന്നുണ്ട്. എറണാകുളത്താണു ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ മാസം 13,93,429 പേര്‍ക്കു പകര്‍ച്ചപ്പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ മാസം 4 മരണവും രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ 3571 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ ആകെ 13 പേര്‍ മരിച്ചു. എലിപ്പനി ബാധിച്ചു 30 മരണവും കഴിഞ്ഞ മാസം രേഖപ്പെടുത്തി. എച്ച്‌1 എന്‍1 രോഗം ബാധിച്ച്‌ ഈ വര്‍ഷം 23 പേരാണു മരിച്ചത്. പേവിഷബാധയെ തുടര്‍ന്ന് 7 മരണങ്ങളും രേഖപ്പെടുത്തി.

ഹെപ്പറ്റൈറ്റിസ് സി ബാധിച്ച്‌ 4 പേരാണു മരിച്ചത്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച്‌ ഒരു മരണവും ഹെപ്പറ്റൈറ്റിസ് സി ബാധിച്ച്‌ ഒരാളും മരിച്ചു. ഒരു ദിവസം ശരാശരി 13,000ല്‍ അധികം ആളുകള്‍ പകര്‍ച്ചപ്പനി ബാധിതരാകുന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. മലപ്പുറം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു പനിബാധിതര്‍ ഏറെയും.