വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. പലതവണ വോട്ടർ പട്ടിക പുതുക്കലുകളെ അതിജീവിച്ചും വോട്ട് രേഖപ്പെടുത്തിയും പട്ടികയിൽ തുടരുന്നവർ ഇന്ത്യക്കാരാണെന്ന് സ്വാഭാവികമായും അനുമാനിക്കാനാവില്ലേ എന്ന് കോടതി. ഹർജിക്കാർ ഉയർത്തിയ ഈ അടിസ്ഥാനപരമായ ചോദ്യമാണ് കമ്മീഷന് മുന്നിൽ വെച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ഈ പൗരത്വ പരിശോധന ഒരു 'സമാന്തര എൻആർസി' ആണെന്ന ഹർജിക്കാരുടെ വാദത്തെ കമ്മീഷൻ നേരത്തെ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണം.
ഒരാൾ വർഷങ്ങളായി വോട്ടർ പട്ടികയിലുണ്ടെങ്കിൽ, അയാൾ പൗരനാണെന്നതിന് സർക്കാരിന്റെ ഔദ്യോഗിക രേഖകളുള്ളതായി കണക്കാക്കാം. അങ്ങനെയുള്ളവരോട് വീണ്ടും പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്നത് ശരിയാണോ എന്ന് കോടതി. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് പൗരത്വം പരിശോധിക്കാൻ കമ്മീഷന് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്ന് കമ്മീഷന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഇത് നാടുകടത്തലിലേക്കോ മറ്റ് നടപടികളിലേക്കോ നയിക്കില്ലെന്നും വോട്ട് ചെയ്യാനുള്ള യോഗ്യത നിർണ്ണയിക്കാൻ മാത്രമാണെന്നും അദ്ദേഹം.
ബിഹാറിൽ മാത്രം 65 ലക്ഷം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് മരണം, താമസം മാറിക്കൊണ്ടുള്ള കുടിയേറ്റം, ഇരട്ടിപ്പ് എന്നിവ കാരണമാണെന്നും അല്ലാതെ പൗരത്വത്തിൻ്റെ പേരിൽ മാത്രമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. പൗരത്വം സംശയിച്ച് എത്രപേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി എന്നതിന്റെ കൃത്യമായ കണക്ക് നൽകാൻ കമ്മീഷനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നും കോടതി.
