Type Here to Get Search Results !

പോക്സോ കേസില്‍ പെരിന്തല്‍മണ്ണ സി.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷന്‍


തിരൂര്‍: വിവാദമായ തേഞ്ഞിപ്പലം പോക്സോ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്ത പെരിന്തല്‍മണ്ണ സി.ഐ സി. അലവിക്കെതിരെ പൊലീസ് വിങ്ങുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ.
ബൈജുനാഥ് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് കമീഷന് മുന്നില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. 


പെണ്‍കുട്ടിയെ ബന്ധുക്കള്‍ ഉള്‍പ്പെടെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതി പൊലീസില്‍ നല്‍കിയതിന്‍റെ തെളിവെടുപ്പും തുടരന്വേഷണവും മറയാക്കി ആത്മഹത്യ ചെയ്ത കുട്ടിയെയും പരാതിക്കാരിയായ അവരുടെ മാതാവിനെയും സി.ഐ മാനസികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. തൂങ്ങി മരിച്ച പെണ്‍കുട്ടിയുടെ മാതാവ് ഇനി മുതല്‍ സിറ്റിങ്ങില്‍ ഹാജരാവേണ്ടതില്ലെന്നും മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു.


നിരന്തരം സിറ്റിങ്ങിന് വരുന്നതിലുള്ള യാത്ര ചെലവും മറ്റും പെണ്‍കുട്ടിയുടെ മാതാവ് ഹാജരാക്കിയതിന് പിന്നാലെയാണ് ഇടപെടല്‍. ജില്ലയില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ പൊലീസിനെതിരെ പരാതികള്‍ വര്‍ധിച്ചുവരുന്നതായും ഇത് ഗൗരവമായി കാണുന്നതായും കമീഷന്‍ പറഞ്ഞു. 

തിരൂര്‍ റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ 45 കേസുകളില്‍ അഞ്ചെണ്ണം തീര്‍പ്പാക്കി. രണ്ട് കേസുകള്‍ അന്വേഷണ റിപ്പോര്‍ട്ടിനായി അയച്ചു. അടുത്ത സിറ്റിങ് മാര്‍ച്ച്‌ 17ന് നടക്കും.

സ്വകാര്യ ബസുകളില്‍ ക്ലീനര്‍മാര്‍ യൂണിഫോമും ബാഡ്ജും ധരിക്കണമെന്ന പരാതിയില്‍ ട്രാന്‍സ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒയോട് റിപ്പോര്‍ട്ട് തേടാനും തീരുമാനിച്ചതായി കെ. ബൈജുനാഥ് അറിയിച്ചു.
Tags