Type Here to Get Search Results !

ഏക സിവില്‍ കോഡ്: സി പി എം-ലീഗ് സഹകരണ നീക്കത്തില്‍ അങ്കലാപ്പിലായി കോണ്‍ഗ്രസ്


ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തില്‍ എല്ലാവരേയും അണിനിരത്താനുള്ള നീക്കത്തില്‍ സി പി എം ഒരു ചുവടു മുന്നോട്ടു നീങ്ങിയതോടെ കോണ്‍ഗ്രസ് ക്യാമ്ബില്‍ അങ്കലാപ്പ്.
ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലീം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്നമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചതോടെ, ഈ വിഷയത്തില്‍ നടക്കുന്ന മുറ്റേങ്ങളില്‍ നേതൃത്വ പരമായ പങ്കു സി പി എം വഹിക്കുമെന്നാണു വ്യക്തമാവുന്നത്.

ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് പല തട്ടിലാണെന്ന ആരോപണവും സി പി എം ഉന്നയിക്കുന്നു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്ബോള്‍ അതിനെ സ്വാഗതം ചെയ്യാറുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

എം വി ഗോവിന്ദന്റെ പ്രസ്താവനയെ മുസ്്‌ലിം ലീഗ് സ്വാഗതം ചെയ്യുന്നതു കോണ്‍ഗ്രസ്സിനെ അമ്ബരപ്പിച്ചിട്ടുണ്ട്. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ഇടതുപക്ഷം ഉള്‍പ്പടെ എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന നിലപാടിലാണ് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ഏക സിവില്‍ കോഡ് വിരുദ്ധ മുന്നണിയില്‍ ലീഗും അംഗമാകും. ഈ വിഷയത്തില്‍ പ്രക്ഷോഭത്തില്‍ ആരുമായും സഹകരിക്കും-അതാണു ലീഗ് നിലപാട്.

ഏക സിവല്‍ കോഡിനെ ശക്തമായി എതിര്‍ക്കേണ്ടതുണ്ടെന്നും ഇതിനെതിരെ സംസ്ഥാനതല സെമിനാര്‍ കോഴിക്കോട് നടത്തുമെന്നും എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ഗീയ വാദികള്‍ അല്ലാത്ത എല്ലാവരെയും സെമിനാറില്‍ പങ്കെടുപ്പിക്കും. ഇതില്‍ ആര് യോജിച്ച്‌ വരുന്നതിലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ഏക സിവില്‍ കോഡ് സംബന്ധിച്ച്‌ കരടു പ്രസിദ്ദീകരിച്ചാല്‍ അതിന്റെ ചര്‍ച്ചക്കു തയ്യാറാണെന്നും അതിനു ശേഷമേ നിലപാട് പ്രഖ്യാപിക്കൂ എന്നുമാണ് കോണ്‍ഗ്രസ്സിന്റെ ദേശീയ നിലപാടെന്നു കോണ്‍ഗ്രസ് വക്താവ് ജയറാം രമേഷ് പറഞ്ഞതു സി പി എം ഉയര്‍ത്തിക്കാട്ടുന്നു. ഓരോ സംസ്ഥാനത്തും കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ വ്യത്യസ്ഥ നിലപാടു സ്വീകരിക്കുന്നതും സി പി എം തുറന്നുകാട്ടുന്നു.

ജയറാം രമേഷ് പ്രഖ്യാപിച്ചതാണു കോണ്‍ഗ്രസ്സിന്റെ നിലപാടെങ്കില്‍ കേരളത്തില്‍ മാത്രം ഈ വിഷയത്തില്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ്സിനു കഴിയാതെ വരും. ഈ സാഹചര്യത്തിലാണ് സി പി എം രാഷ്ട്രീയ നീക്കം നടത്തുന്നത്.

ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാട് വ്യക്തമല്ലെന്ന നിലപാട് ലീഗിനുണ്ട്. ഈ സാഹചര്യത്തില്‍ സി പി എം നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ എങ്ങിനെ മറികടക്കുമെന്ന കാര്യത്തില്‍ ആശങ്കയിലാണ് കോണ്‍ഗ്രസ്.