Type Here to Get Search Results !

റണ്‍വേയില്‍ വൻ ദുരന്തം ഒഴിവായി; മുംബൈയില്‍ രണ്ട് യാത്രാ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രാ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു.വിമാനത്താവളത്തിന്റെ ടാക്സി വേയില്‍ വെച്ചാണ് അപകടമുണ്ടായത്. വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ ഉരസുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വിമാനങ്ങളിലെ യാത്രക്കാർ സുരക്ഷിതരാണ്. എയർ ഇന്ത്യയുടെ മുംബൈ- കോയമ്പത്തൂർ, ഇൻഡിഗോയുടെ ഹൈദരാബാദ്- മുംബൈ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. സംഭവ സമയത്ത് രണ്ട് വിമാനങ്ങളും യാത്രക്കാരെ വഹിച്ചിരുന്നു. കോയമ്പത്തൂരിലേക്ക് പുറപ്പെടാൻ പിന്നോട്ട് നീങ്ങുകയായിരുന്നു എയർ ഇന്ത്യ വിമാനം.

ടേക്ക് ഓഫിന് മുമ്പ് ടാക്സിവേയില്‍ കാത്തിരിക്കുമ്പോള്‍ തങ്ങളുടെ വിമാനം മറ്റൊരു എയർലൈനിന്റെ വിമാനവുമായി കൂട്ടിമുട്ടിയതായി എയർ ഇന്ത്യയുടെ പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്തിന്റെ ചിറകിന്റെ അറ്റത്തിന് കേടുപാടുകള്‍ സംഭവിച്ചു.

കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ക്കായി എയർ ഇന്ത്യ വിമാനം നിലത്തിറക്കിയിരിക്കുന്നു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി. എത്രയും വേഗം അവരെ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് എയർലൈനിന്റെ ഗ്രൗണ്ട് ടീമുകള്‍ ബദല്‍ ക്രമീകരണങ്ങള്‍ ചെയ്തുവരികയാണെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു.