Type Here to Get Search Results !

റിയാദില്‍ താമസ സ്ഥലത്തുണ്ടായ തീപിടുത്തം; മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹം നാട്ടിലെത്തിക്കും

റിയാദില്‍ താമസ സ്ഥലത്തെ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍.
അപകടത്തില്‍ മരിച്ച മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസുഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീം(31), മലപ്പുറം മേല്‍മുറി നൂറേങ്ങല്‍ മുക്കിലെ നൂറേങ്ങല്‍ കാവുങ്ങത്തൊടി ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിക്കുന്നത്. തമിഴ്‌നാട് സ്വദേശികളായ സീതാരാമന്‍ മധുരേ, കാര്‍ത്തിക് കാഞ്ചീപുരം, അസ്ഹര്‍ (ബോംബെ), ഗുജറാത്ത് സ്വദേശിയായ യോഗേഷ് കുമാര്‍ എന്നിവരുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും.

റിയാദ് ഖാലിദിയ്യയില്‍ പെട്രോള്‍ പമ്ബിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചത്. ഈ മാസം അഞ്ചിനായിരുന്നു അപകടം. പെട്രോള്‍ പമ്ബില്‍ പുതുതായി ജോലിക്കെത്തിയവരായിരുന്നു ഇവര്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം.

മരിച്ചവരുടെ മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സിയുടെ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ധീഖ് തുവ്വൂരും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Tags