Type Here to Get Search Results !

കർണാടകയിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകും; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി;പുറത്തുവരുന്ന റിപ്പോർട്ട് ഇങ്ങനെ



ബെംഗലൂരു : വമ്പൻ വിജയത്തിന് പിന്നാലെ കർണാടകയിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകുമെന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൂണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിക്കുന്ന കീഴ്വഴക്കം പാർട്ടിക്കില്ല എന്നായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം നേരത്തെ വ്യക്തമാക്കിയത്.അതുകൊണ്ട് തന്നെ പ്രത്യേക മുഖ്യമന്ത്രി സ്ഥാനാർഥിയെ പാർട്ടി മുന്നോട്ട് വെച്ചിരുന്നില്ല. എന്നാൽ കർണാടകയുടെ കോൺഗ്രസ് ചരിത്രം അറിയുന്നവർക്ക് വ്യക്തമാണ് കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക എന്നത്.2013 മുതൽ 2018വരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നതിന്റെ പരിചയസമ്പത്തുണ്ട് സിദ്ധരാമയ്യക്ക്. അതിനാൽ അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പാർട്ടിയിൽ ഒരു വിഭാഗത്തിന് അഭിപ്രായ​മുണ്ട്. എന്നാൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ. ശിവകുമാർ കോൺഗ്രസിന്റെ കറകളഞ്ഞ വിശ്വസ്ഥനാണ്. ഗാന്ധി കുടുംബത്തിന് ഏറ്റവും പ്രിയപ്പെട്ട വ്യക്തികളിലൊരാളും.തന്റെ അവസാന തെരഞ്ഞെടുപ്പാണിതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യനാ​ണെന്നിരിക്കിലും 2024ൽ ​ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാനുള്ള ഏറ്റവും കരുത്തനായി സ്ഥാനാർഥിയായി രാഹുൽ ഗാന്ധി കാണുന്നത് 76 കാരനായ സിദ്ധരാമയ്യയെ ആണ്. അതേസമയം, ലിംഗായത്ത്, വൊക്കാലിഗർ തുടങ്ങിയ വിഭാഗക്കാരെ ശത്രുതയിലാക്കിയ തന്റെ കുറുബ സമുദായത്തിലെ ഉദ്യോഗസ്ഥർക്ക് ആനുപാതികമല്ലാത്ത പ്രാധാന്യം നൽകിയെന്ന് സിദ്ധരാമയ്യക്കെതിരെ ആരോപണമുണ്ട്. ടിപ്പു സുൽത്താനെ പുകഴ്ത്തിയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പലർക്കും രസിച്ചിട്ടുമില്ല.ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദവിയിലേക്ക് ഉയരാനുള്ള ഏറ്റവും നല്ല അവസരമാണിത്. കനകപുര നിയോജക മണ്ഡലത്തിൽ നിന്ന് എട്ട് തവണ എം.എൽ.എയായ അദ്ദേഹത്തിന് ശക്തമായ പിൻബലമുണ്ട്. കോൺഗ്രസ് പാർട്ടി അംഗങ്ങളുടെ ഇഷ്ടക്കാരനുമാണ്. സംസ്ഥാനത്തെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരിൽ ഒരാളായ ഡി.കെ.യെ ആണ് ഫണ്ട് സമാഹരണത്തിനും മറ്റുമായി പാർട്ടി ആശ്രയിക്കുന്നത്. ഡി​.കെ.ക്കെതിരെ സി.ബി.ഐ.യും ഇ.ഡിയും ഐ.ടി വകുപ്പും ഒന്നിലധികം കേസുകൾ ചുമത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി 104 ദിവസം തിഹാർ ജയിലിൽ കഴിഞ്ഞ ഡി.കെ. ഇപ്പോൾ ജാമ്യത്തിലാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാൽ കേന്ദ്രസർക്കാർ ഈ കേസുകൾ വഴി ജയിലിലടക്കാനുള്ള ശ്രമങ്ങളും വേഗത്തിലാക്കുകയും ചെയ്യും. ഏതു തരത്തിലുള്ള ശിക്ഷയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് പറയാനും കഴിയില്ല. മുഖ്യമന്ത്രിയായി ഡി.കെ. വന്നാലും സിദ്ധരാമയ്യ വന്നാലും കർണാടക ജനത ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നത് ഉറപ്പാണ്.സംസ്ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിച്ച കോൺഗ്രസിന് മുന്നിൽ നേതാക്കൾ തമ്മിൽ തർക്കങ്ങളില്ലാതെ സർക്കാർ രൂപീകരിക്കുക പ്രധാനമാണ്. കോൺഗ്രസിൽ നിന്ന് ജയിച്ചുവന്ന എംഎൽഎമാരിലും സിദ്ദരാമയ്യയെ പിന്തുണക്കുന്നവരാണ് അധികവും. അതേസമയം തെരഞ്ഞെടുപ്പിൽ കാര്യമായി സഹായിച്ച വൊക്കലിംഗ സമുദായത്തെയും കോൺഗ്രസ് പരിഗണിക്കും. ഈ സമുദായത്തിൽ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രിയാക്കും. ഡികെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകൾ നൽകുമെന്നുമാണ് വിവരം.