Type Here to Get Search Results !

അവര്‍ ഉറക്കത്തിലായിരുന്നു'; ബസ്സിന് തീപിടിച്ചത് ടയര്‍ പൊട്ടി, മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍; മരിച്ചവരില്‍ മൂന്ന് കുട്ടികളും

മഹാരാഷ്ട്രയില്‍ ബസ്സിന് തീപിടിച്ച്‌ മരിച്ച 26 പേരില്‍ മൂന്നു കുട്ടികളും. വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ബസ്സിന്റെ ടയര്‍ പൊട്ടിയാണ് തീപിടുത്തമുണ്ടായതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിലെ ബുല്‍ധാനയിലെ സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയിലാണ് ദാരുണ അപകടം നടന്നത്. പൂനെയിലേക്ക് പോവുകയായിരുന്ന ബസ്സിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിസല്‍ ടാങ്കിന് തീ പിടിച്ചതോടെ ബസ് തൊട്ടിത്തെറിച്ചു.
പുലര്‍ച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് എല്ലാവരും ഉറക്കത്തിലായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. ഡിഎന്‍എ ടെസ്റ്റ് നടത്തി ആളുകളെ തിരിച്ചറിഞ്ഞ ശേഷമായിരിക്കും മൃതദേഹം വിട്ടുകൊടുക്കുക.
ഡ്രൈവര്‍ ഉള്‍പ്പടെ 33 പേരാണ് ബസ്സിലുണ്ടായിരുന്നത്. എട്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.