ഈസ്റ്റ് മാണൂരില്‍ തെരുവുനായുടെ ആക്രമണത്തില്‍ ആറ് വയസ്സുകാരനും അയല്‍വാസിയായ യുവാവിനും പരിക്കേറ്റു.
ഈസ്റ്റ് മാണൂര്‍ മദ്റസക്ക് സമീപം താമസിക്കുന്ന അച്ചാരത്ത് സമീറ-അബ്ഗഫൂര്‍ ദമ്ബതികളുടെ മകൻ മുഹമ്മദ് അമൻ സാക്കിക്കും സമീപവാസി പള്ളിയാലില്‍ അബ്ദുല്‍ റഷീദിനുമാണ് നായുടെ അക്രമണത്തില്‍ പരിക്കേറ്റത്.
പെരുന്നാളിനോടനുബന്ധിച്ച് മുഹമ്മദ് അമൻ സാക്കി ഉമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് നായ് അക്രമിച്ചത്. വൈകീട്ട് അഞ്ചിന് മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ നായ് കടിക്കുന്നത് കണ്ട് സ്ത്രീകള്‍ ബഹളം വെക്കുന്നത് കേട്ടാണ് സമീപവാസിയായ അബ്ദുള്‍ റഷീദ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നായ് റഷീദിനെയും കടിക്കുയായിരുന്നു. കുട്ടിയുടെ ഇടത് കൈയുടെ വശങ്ങളിലും റഷീദിന്റെ ഇടത് കൈയുടെ തള്ളവിരലിനുമാണ് പരിക്കേറ്റത്. കൂടുതല്‍ മുറിവുകളേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലും അബ്ദുല്‍ റഷീദിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്‍കി. വട്ടംകുളം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നായ് ശല്യം രൂക്ഷമാണ്. ഏതാനും ദിവസം മുമ്ബാണ് കല്ലാനിക്കാവ് മേഖലയില്‍ തെരുവുനായുടെ അക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റത്.
