സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചോളം, സോയാബീൻ, ഗോതമ്പ് തവിട് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് വിലവർദ്ധനക്ക് പ്രധാന കാരണം. മുമ്പ് 1350 രൂപയായിരുന്ന 50 കിലോ കാലിത്തീറ്റച്ചാക്കിന് നിലവില്‍ 1650 രൂപയാണ് വില. ചില്ലറ വില്‍പ്പനയില്‍ കിലോയ്ക്ക് 3 രൂപ മുതല്‍ 10 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്.
ഒരു ലിറ്റർ പാലിന് 50 മുതല്‍ 52 രൂപ വരെയാണ് കർഷകന് ലഭിക്കുന്നത്. 15 ലിറ്റർ പാല്‍ വിറ്റാല്‍ പ്രതിദിനം 750-780 രൂപ ലഭിക്കുമെങ്കിലും കാലിത്തീറ്റയ്ക്കും മറ്റ് പരിപാലന ചെലവുകള്‍ക്കും ശേഷം കാര്യമായ ലാഭമൊന്നും ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ കോഴിത്തീറ്റയുടെ വിലയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് വ്യാപാരികളും വ്യക്തമാക്കുന്നു.
