Type Here to Get Search Results !

കേരളത്തില്‍ കാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്നു, കേരളത്തിലെ 13 പ്രധാന ആശുപത്രികളില്‍ ചികിത്സ തേടിയത് രണ്ടേകാല്‍ ലക്ഷം പേര്‍


കൊച്ചി: കേരളത്തില്‍ കാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കാന്‍സര്‍ രോഗത്തിന് കേരളത്തിലെ 13 പ്രധാന ആശുപത്രികളില്‍ എട്ട് വര്‍ഷത്തിനിടെ ചികിത്സ തേടിയത് രണ്ടേകാല്‍ ലക്ഷം പേരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലാണ് കൂടുതല്‍ പേര്‍ ചികിത്സയ്ക്കായി എത്തുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 3,092 പേര്‍ ചികിത്സ തേടി എത്തി.

നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍. ഔദ്യോഗിക സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ നിരവധിയാണ്. അവയും വിലയിരുത്തിയാല്‍ കേരളത്തിലെ കാന്‍സര്‍ രോഗനില ആശങ്കാജനകമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

സര്‍ക്കാര്‍ മേഖലയിലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എട്ടു വര്‍ഷത്തിനിടെ 3092 പേരാണ് ചികിത്സ നേടിയത്. ഇവരില്‍ 1598 പേര്‍ പുരുഷന്മാരാണ്. 57.1 ശതമാനം. 1494 പേര്‍ സ്ത്രീകളാണ്. 48.3 ശതമാനം. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലും ആയിരങ്ങള്‍ ചികിത്സ തേടിയിട്ടുണ്ട്.

തിരുവനന്തപുരം ആര്‍.സി.സിയില്‍ 11,191പേരാണ് പുതിയ ചികിത്സ തേടിയത്. തുടര്‍ചികിത്സയ്ക്ക് 1,50,330 പേരാണ് ആര്‍.സി.സിയിലെത്തിയത്. പ്രതിദിനം 525 രോഗികളാണ് ആര്‍.സി.സിയില്‍ ചികിത്സ തേടിയെത്തുന്നത്. തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലാണ് ആര്‍.സി.സി കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ എത്തുന്നത്.