Type Here to Get Search Results !

ഓപ്പറേഷന്‍ മത്സ്യയില്‍ ഇന്ന് പിടികൂടിയത് 253 കിലോ മത്സ്യം; പഴകിയ മത്സ്യം കൂടുതല്‍ കണ്ടെത്തിയത് എറണാകുളത്ത്



സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 460 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 328 മത്സ്യ പരിശോധനകള്‍ നടത്തി. 110 സാമ്പിളുകള്‍ ഭക്ഷ്യ സുരക്ഷാ മൊബൈല്‍ ലാബില്‍ പരിശോധിച്ചു. വിദഗ്ധ പരിശോധനകള്‍ക്കായി 285 സാമ്പിളുകള്‍ ശേഖരിച്ചു. 63 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി കേടായ 253 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. എറണാകുളം ജില്ലയില്‍ നിന്നുമാത്രം 130 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 5 സ്ഥാപനങ്ങള്‍ അടപ്പിച്ചു. പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ പിടികൂടിയ മത്സ്യത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നഗരസഭയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫലം ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലോറിയും മത്സ്യവും വിട്ടു നല്‍കി.


Tags