Type Here to Get Search Results !

ദുരന്ത കാരണം 3 മാസം മുന്‍പേ ജില്ലാ അതോറിറ്റിയുടെ ശ്രദ്ധയില്‍; നടപടി കടലാസില്‍


മലപ്പുറം താനൂരിലെ ബോട്ടപകടം സുരക്ഷാ വീഴ്ചക്കുറവ് മൂലമെന്ന് പ്രാഥമിക നിഗമനം.
ഉള്‍ക്കൊള്ളിക്കാവുന്നതിലധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നു. 21 മരണമാണ് ഇത് വരെ സ്ഥിരീകരിച്ചത്.

കൃത്യമായി സുരക്ഷാ സജ്ജീകരണങ്ങളില്ലാതെയാണ് ബോട്ടില്‍ യാത്രക്കാരെ കയറ്റിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാല്‍പതിലധികം പേരാണ് ബോട്ടിലുണ്ടായിരുന്നത്. എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് നടത്തുന്ന ഇത്തരം ബോട്ട് യാത്രകള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നത്. 



ഭാരത പുഴ, ചാലിയാര്‍ നദികളില്‍ യാതൊരു അനുമതിയും കൂടാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോട്ട് സര്‍വീസ് നടത്തുന്നുവെന്ന് തഹസില്‍ദാരുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി മൂന്നാം തീയതിയാണ് ഡി റ്റി പി സി മലപ്പുറം, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത് . നിയമം ലംഘിച്ച്‌ ബോട്ട് യാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോട് കൂടിയാണ് യോഗം ചേര്‍ന്നത്. 

ബോട്ടുകളുടെ കാലപ്പഴക്കം സംബന്ധിച്ച്‌ അടിയന്തിരമായി പരിശോധന നടത്തി പൊന്നാനി പോര്‍ട്ട് ഓഫീസറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നുമായിരുന്നു തീരുമാനം. എന്നാല്‍ തീരുമാനങ്ങളൊന്നും നടപ്പാക്കാന്‍ സാധിച്ചില്ല.

മലപ്പുറം ജില്ലാ പോലീസ് മേധാവി , തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ , പൊന്നാനി പോര്‍ട്ട് ഓഫീസര്‍, ഹാര്‍ബര്‍ എഞ്ചിനീയര്‍ എന്നിവരടങ്ങിയ സംഘമാണ് യോഗം ചേര്‍ന്നത്. മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ പ്രേം കുമാര്‍ ഐ എ എസ് , ജില്ലാ പഞ്ചായത്ത് പ്രസ്ഡന്റ് എം കെ റഫീക്ക ,അഡീഷണല്‍ പോലീസ് മേധാവി എം ഗംഗാധരന്‍, അഡീഷണല്‍ ഡിസ്ട്രിക്ക് മജിസ്‌ട്രേറ്റ് മെഹറലി, ഡെപ്യൂട്ടി കളക്ടര്‍ മുരളി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രേണുക ആര്‍ എന്നിവരടങ്ങിയ 16 പേരാണ് യോഗത്തില്‍ പങ്കെടുത്തത്.