Type Here to Get Search Results !

'ലഹരി ഉപയോഗിച്ചിട്ട് ആണ്‍കുട്ടികള്‍ കണ്ണെഴുതും, 7 മണിക്ക് ശേഷം പുറത്ത് വിടരുത്'; 'വൈറല്‍ എസ്‌ഐ'യുടെ പ്രസംഗത്തില്‍ ചര്‍ച്ച, വിമര്‍ശനവും



ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം ജനപ്രിയനായി മാറി സോഷ്യല്‍ മീഡിയയില്‍ അടക്കം കയ്യടി നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് എസ് ഐ ഷാനവാസ്


ശാസ്താംകോട്ടയില്‍ നിന്ന് പത്തനാപുരത്തേക്ക് എത്തിയതോടെ അവിടെയും ഷാനവാസ് താരമായി മാറി. ലഹരിക്കതിരായി ഇദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. പത്തനാപുരത്തെ വാട്സ്‌ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ ആയിരുന്നു എസ് ഐയുടെ പ്രസംഗം.

തന്‍റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ കോർത്തിണക്കിയായിരുന്നു പ്രസംഗം. കൗമാരക്കാരനില്‍ നിന്ന് എംഡിഎംഐ കണ്ടെടുത്ത അമ്മയോട് ബൈക്കിന്‍റെ മൈലേജ് കൂട്ടാനുള്ള സാധനം ആണെന്ന് പറഞ്ഞ് കബളിപ്പിച്ച സംഭവം എസ്‌ഐ ഓർത്തെടുത്തു. പല ലഹരി ഉല്‍പ്പന്നങ്ങളും ഇന്നത്തെ രക്ഷിതാക്കള്‍ക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. ഇവരെ പുതുതലമുറ പറ്റിക്കുന്നു. ലഹരിയുടെ ബാലപാഠങ്ങള്‍ പലരും പഠിക്കുന്നത് വീട്ടില്‍ നിന്നുതന്നെയാണ്. ലഹരിയുടെ ഉപയോഗത്താല്‍ കണ്ണ് തൂങ്ങുന്ന കുട്ടികള്‍ അത് തിരിച്ചറിയാതിരിക്കാൻ കണ്ണെഴുതുന്നു.

ഇങ്ങനെ കണ്ണെഴുതുന്ന ആണ്‍കുട്ടികള്‍ ലഹരിക്കടിമപ്പെട്ടവരാണെന്ന സൂചനയാണ് വെളിവാക്കുന്നത്. ന്യൂജൻ കുട്ടികള്‍ പലരും ഒമ്ബതുമണിക്ക് ശേഷം ആഹാരം കഴിക്കാനായി വീടുവിട്ടിറങ്ങുന്നു. കുട്ടികള്‍ ഏഴുമണിക്ക് ശേഷം പുറത്തു പോകുന്നില്ല എന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. കുട്ടികളുടെ കൂട്ടുകെട്ടുകളെ കുറിച്ച്‌ രക്ഷിതാക്കള്‍ ചിന്തിക്കണം.

സിനിമയിലെ നല്ല വശങ്ങള്‍ എടുക്കാതെ മോശം വശങ്ങള്‍ ശീലമാക്കുന്നവരുണ്ട്. ഇനിയുള്ള തലമുറയെങ്കിലും ലഹരിയില്‍ നിന്നും മാറ്റാൻ നമുക്ക് സാധിക്കണമെന്നും പ്രസംഗത്തില്‍ ഷാനവാസ് പറയുന്നു. മില്യണ്‍ കണക്കിനാളുകള്‍ വിവിധ സൈബർ ഇടങ്ങളിലായി ഇതിനോടകം പ്രസംഗം കണ്ടുകഴിഞ്ഞു. എസ്‌ഐ ഈ ഷാനവാസിന്‍റെ ഈ പ്രസംഗത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. കണ്ണെഴുതുന്ന കുട്ടികള്‍ ലഹരിക്കടിമപ്പെട്ടവരാണെന്നത് അടക്കുള്ള വാക്കുകളാണ് വിമർശനങ്ങള്‍ക്ക് കാരണമാകുന്നത്