Type Here to Get Search Results !

രാഹുലിനെ വൈദ്യപരിശോധനക്കെത്തിച്ചു, ജനറല്‍ ആശുപത്രി വളപ്പില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍, കൂവി വിളിച്ച്‌ സമരക്കാര്‍


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും യുവമോർച്ചയും. മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്.

ഇന്നലെ അർദ്ധരാത്രി പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാഹുലിനെ ആറര മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് വൈദ്യപരിശോധനക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. രാഹുലിനെ പുറത്തിറക്കാൻ കഴിയാത്ത വിധത്തില്‍ വാഹനം വളഞ്ഞാണ് പ്രതിഷേധക്കാര്‍ സംഘടിച്ചെത്തിയത്. സമരക്കാര്‍ രാഹുലിനെ കൂവിവിളിച്ചു.

രാഹുലിനെതിരെ പത്തനംതിട്ട സ്വദേശിയായ യുവതിയാണ് മൂന്നാമത്തെ ബലാത്സംഗ പരാതി നല്‍കിയിരിക്കുന്നത്. യുവതി വിദേശത്താണുള്ളത്. ഇമെയില്‍ വഴി ലഭിച്ച പരാതിയില്‍ വീഡിയോ കോണ്‍ഫറൻസിലൂടെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും സാമ്ബത്തിക ചൂഷണവുമുള്‍പ്പെടെ അതീവ ഗുരുതരമായ പരാതിയാണ് യുവതി സമര്‍പ്പിച്ചിരിക്കുന്നത്. ഒപ്പം പരാതിക്ക് അടിസ്ഥാനമായ തെളിവുകളും നല്‍കിയിട്ടുണ്ട്. പ്രത്യേക സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

രാഹുലിനെതിരായ ആദ്യ ബലാല്‍സംഗ പരാതിയില്‍ ഈ മാസം 21 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്. ഈ കേസില്‍ പരാതിക്കാരിയെ കോടതി കക്ഷിയാക്കിയിട്ടുമുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. ബെംഗളൂരുവില്‍ താമസിക്കുന്ന 23കാരിയായ മലയാളി യുവതിയെ പത്തനംതിട്ടയിലെ ഹോം സ്റ്റേയില്‍ എത്തിച്ച്‌ ബലാത്സംഗം ചെയ്തെന്നായിരുന്നു രാഹുലിനെതിരെയുള്ള രണ്ടാമത്തെ കേസ്. ഈ കേസില്‍ രാഹുലിന് ഉപാധികളോടെ തിരുവനന്തപുരം സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്.