ധനമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിൽ മലപ്പുറവും പ്രതീക്ഷയിലാണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രധാന പദ്ധതികൾ ഇടംപിടിക്കുമെന്നാണ് കരുതുന്നത്. ഓരോ എം.എൽ.എമാരും മുൻഗണന പ്രവൃത്തികൾ എന്ന നിലയിൽ വിവിധ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. ഇവയിൽ നേരത്തേ പ്രഖ്യാപിച്ച പദ്ധതികളും പുതിയതും ഉൾപ്പെടുന്നു. തുക അനുവദിച്ച പദ്ധതികളിൽ ചിലത് മുടങ്ങിക്കിടക്കുന്നു. ബജറ്റിന് മുന്നോടിയായി എം.എൽ.എമാർ സമർപ്പിച്ചവ, മണ്ഡലങ്ങൾക്ക് ആവശ്യമുള്ള പദ്ധതികളെക്കുറിച്ച്....
താനൂർ:
മന്ദഗതിയിൽ ഇഴഞ്ഞുനീങ്ങുന്ന തീരദേശ ഹൈവേയുടെ വികസനം പൂർത്തീകരിക്കണം. താനൂർ അങ്ങാടി ഉൾപ്പെടുന്ന ഭാഗങ്ങളിൽ എലിവേറ്റഡ് ഹൈവേയോ ഫ്ലൈഓവറോ നിർമിക്കുന്നത് പരിഗണിക്കണം. താനൂർ നഗര സൗന്ദര്യവത്കരണ പദ്ധതി പൂർത്തീകരിക്കണം. കനോലി കനാൽ വികസനം, കുണ്ടുങ്ങൽ-അഞ്ചുടി പാലം യാഥാർഥ്യമാക്കണം. താനൂർ തെയ്യാല റോഡ് റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തി ത്വരിതപ്പെടുത്തണം. താനൂർ റെയിൽവേ സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കണം. താനൂർ ഗവ. കോളജ് കെട്ടിട നിർമാണം പൂർത്തീകരിക്കണം. വൈലത്തൂരിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാനുതകുന്ന പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തണം.
മലപ്പുറം:
ജില്ല ആസ്ഥാനമായ മലപ്പുറം നഗരത്തിൽ കുറെക്കാലമായി ചോദ്യചിഹ്നമായി നിൽക്കുകയാണ് കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ്. പുതിയ ബജറ്റിലും രണ്ടാംഘട്ട നിർമാണ പ്രവൃത്തിക്കായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം ഗവ. കോളജിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് അഞ്ച് കോടി, സിവിൽ സ്റ്റേഷനിലെ റവന്യൂ ടവർ നിർമാണത്തിന് അഞ്ച് കോടിയും എം.എൽ.എ സമർപ്പിച്ച മുൻഗണന പ്രവൃത്തികളിൽ ഉൾപ്പെട്ടിട്ടുണ്ട്. പൂക്കോട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മേൽമുറി ജി.എം.യു.പി സ്കൂൾ കെട്ടിട നിർമാണത്തിന് മൂന്ന് കോടി വീതവും ഇരുമ്പുഴി ജി.എം.യു.പി സ്കൂളിന് രണ്ട് കോടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
മഞ്ചേരി:
മഞ്ചേരി മെഡിക്കൽ കോളജിന്റെ വികസനത്തിനാണ് ഇത്തവണയും പ്രാധാന്യം നൽകിയത്. സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോംപ്ലക്സ് നിർമാണത്തിന് 90 കോടിയുടെ പദ്ധതിയാണ് തയാറാക്കിയത്. മറ്റു മെഡിക്കൽ കോളജുകളെ അപേക്ഷിച്ച് സൂപ്പർ സ്പെഷാലിറ്റി ഇവിടെയില്ല. പുതുതായി ആരംഭിച്ച നഴ്സിങ് സ്കൂളിന് കെട്ടിടം പണിയുന്നതിന് 25 കോടി, പുതിയ ജനറൽ ആശുപത്രി കെട്ടിട നിർമാണത്തിന് 20 കോടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ജസീല ജങ്ഷൻ മുതൽ കച്ചേരിപ്പടി വരെ റോഡ് അഭിവൃദ്ധിപ്പെടുത്തലും സെൻട്രൽ ജങ്ഷൻ വീതി കൂട്ടലിനുമായി ഏഴ് കോടി, പാണ്ടിക്കാട് പുതിയ റസ്റ്റ് ഹൗസ് കെട്ടിട നിർമാണം ഏഴ് കോടി, മഞ്ചേരി എക്സൈസ് േറഞ്ച് ഓഫിസ് കെട്ടിട നിർമാണത്തിന് അഞ്ച് കോടി, ഒറവംപുറം തടയണ നിർമാണം 12 കോടി, മഞ്ചേരി ഗവ. പോളിടെക്നിക് കോളജ് കെട്ടിട നിർമാണത്തിന് 10 കോടി, ജസീല ജങ്ഷൻ മുതൽ ചീനിക്കൽ തോട് വരെ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 18 കോടി രൂപ തുടങ്ങിയ 21 പദ്ധതിയാണ് സമർപ്പിച്ചത്.
തിരൂർ:
കഴിഞ്ഞ തവണ വലിയ തുകയുടെ പദ്ധതിയാണെന്ന് ചൂണ്ടിക്കാട്ടി ബജറ്റിൽ പരിഗണിക്കാതെ പോയ പൊന്മുണ്ടം റെയിൽവേ ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡിനാണ് ഇക്കുറി പ്രധാന പരിഗണന. 27.05 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 70 കോടി ചെലവ് വരുന്ന പുത്തനത്താണി-വൈലത്തൂർ റോഡ് നാലുവരി പാതയാക്കലും സമർപ്പിച്ചിട്ടുണ്ട്. തിരൂർ ജില്ല ആശുപത്രി ഓങ്കോളജി വിഭാഗത്തിലെ ഉപകരണങ്ങൾക്കായി 15 കോടിയുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. തിരൂർ സിറ്റി ജങ്ഷൻ അണ്ടർ ബ്രിഡ്ജ് (15 കോടി), പട്ടർനടക്കാവ്-ബൈപാസ് നിർമാണം (ആറ് കോടി), തിരൂർ സിവിൽ സ്റ്റേഷനോടനുബന്ധിച്ച് പുതിയ കെട്ടിട നിർമാണം (15 കോടി) എന്നിവയും സമർപ്പിച്ചവയിൽ ഉൾപ്പെടുന്നു. ആതവനാട്-കാവുങ്ങൽ പുതിയ പാലം നിർമാണം (22 കോടി), കോലുപാലം പുതിയപാലം നിർമാണം (22 കോടി), കട്ടച്ചിറ പുതിയ പാലം നിർമാണം (10 കോടി) തുടങ്ങിയവയാണ് മറ്റ് പ്രധാന പദ്ധതികൾ.
നിലമ്പൂർ:
പ്രഥമ പരിഗണന വീട്ടിക്കുത്ത് ഗവ. യു.പി സ്കൂളിന് നാല് കോടിയുടെ പുതിയ കെട്ടിട നിർമാണത്തിനാണ്. നിലമ്പൂർ ജില്ല ആശുപത്രി വികസനം സാധ്യമാക്കുന്നതിന് സ്കൂൾ ഭൂമി ഏറ്റെടുക്കണം. സ്കൂളിന് സൗകര്യപ്രദമായ പുതിയ കെട്ടിടം നിർമിക്കണമെന്നത് ലക്ഷ്യമിട്ടാണ് മുൻഗണന നൽകിയത്. പൊതുമരാമത്ത് ഓഫിസ് കോംപ്ലക്സ് മൂന്ന് കോടി, നിലമ്പൂരിൽ കോടതി സമുച്ചയം 10 കോടി, ജീർണാവസ്ഥയിലുള്ള വാരിക്കൽ സ്കൂൾ, മൂത്തേടം ഹയർ സെക്കൻഡറി, മാനവേദൻ ഹയർ സെക്കൻഡറി ലാബ് എന്നിവക്ക് പുതിയ കെട്ടിടങ്ങൾ, ഉപ്പട-ചെമ്പംകൊല്ലി റോഡ്, കവളപ്പൊയ്ക-ഇല്ലിക്കാട് പാലം, പുന്നപ്പുഴക്ക് കുറുകെ പുഞ്ചക്കൊല്ലി പാലം, ഇരുട്ടുക്കുത്തി പാലം, ശാന്തിഗ്രാം പാലം, കാരക്കോടൻ പുഴക്ക് പുന്നക്കൽ പാറക്കടവ് പാലം എന്നിവയും സമർപ്പിച്ചിട്ടുണ്ട്.
കോട്ടക്കൽ:
ഇത്തവണയും മണ്ഡലത്തിലെ പണി പൂർത്തിയാകാത്ത ബൈപാസുകളാണ് പ്രധാന വിഷയം. 15 വർഷമായി നോക്കുകുത്തിയായി കഞ്ഞിപ്പുര-മൂടാൽ, കോട്ടക്കലിലെ ചിനക്കൽ-പുത്തൂർ പദ്ധതികളാണിത്. പാതിവഴിയിൽ നിലച്ചതാണ് പ്രവൃത്തികൾ. ഇരുമുന്നണി ഭരിച്ചിട്ടും പൂർത്തിയായില്ല. കാലങ്ങളായുള്ള മറ്റെരു ആവശ്യമാണ് കോട്ടക്കലിൽ ആയുർവേദ സർവകലാശാല. ഇതും കടലാസിലൊതുങ്ങി. വളാഞ്ചേരി ഫയര്‍ സ്റ്റേഷന്, വളാഞ്ചേരി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മാണം, ഇരിമ്പിളിയം പഞ്ചായത്തില്‍ സ്റ്റേഡിയം നിര്‍മാണം, കുറ്റിപ്പുറം താലൂക്ക് ആശുപത്രി മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള കെട്ടിട നിര്‍മാണത്തിന്റെ തുടര്‍ പ്രവര്‍ത്തനം തുടങ്ങിയവയാണ് മറ്റു പദ്ധതികൾ.
പെരിന്തൽമണ്ണ:
പെരിന്തൽമണ്ണയിൽ പ്രഥമ പരിഗണന വേണ്ടത് ഓരാടംപാലം-മാനത്തുമംഗലം നിർദിഷ്ട ബൈപാസിന് ഭൂമിയാണ്. പദ്ധതിക്ക് 4.1 കി.മീ. ഭാഗത്ത് നേരേത്ത സർവേ നടത്തി കണ്ടെത്തിയ 36 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ള തുകയാണ് ആവശ്യം. ജില്ല ആശുപത്രിയുടെ സൗകര്യം വർധിപ്പിക്കലാണ് രണ്ടാമത്തേത്. 2010ൽ 10 കോടി അനുവദിച്ചെങ്കിലും പ്രാഥമിക ഘട്ടത്തിൽ ഉപേക്ഷിച്ച പദ്ധതിക്ക് കഴിഞ്ഞ 12 വർഷത്തെ മുറവിളിയുണ്ട്. താലൂക്ക് ആശുപത്രിയായിരുന്നപ്പോഴുള്ള 177 കിടക്കകളുമായാണ് ജില്ല ആശുപത്രി പ്രവർത്തനം. 2011 മുതൽ 2021 വരെ എം.എൽ.എമാർ പപദ്ധതികളുടെ നീണ്ട പട്ടിക സമർപ്പിച്ചിരുെന്നങ്കിലും ഒന്നോ രണ്ടോ റോഡുകൾക്ക് ടോക്കൺ വിഹിതമാണ് ബജറ്റിൽ ലഭിച്ചത്. പെരിന്തൽമണ്ണയിൽ വ്യവസായ പാർക്കിന് ഭൂമി ഏറ്റെടുക്കൽ, കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ ട്രക്കിങ് സൗകര്യങ്ങൾ കൂട്ടൽ, താഴേക്കോട്, ആലിപ്പറമ്പ് രാമഞ്ചാടി, വെട്ടിച്ചുരുക്ക് കുടിവെള്ളപദ്ധതി പ്രദേശത്ത് 25 കോടിയുടെ െറഗുലേറ്റർ അടക്കം 157.6 കോടിയുടെ 20 പദ്ധതികളാണ് സമർപ്പിച്ചത്.
തിരൂരങ്ങാടി:
100 കോടി ചെലവ് വരുന്ന ന്യൂ കട്ട് ജലസേചന പദ്ധതിയും കാക്കാട് പതിനാരുങ്ങൽ ബൈപാസുമാണ് പ്രധാന പദ്ധതികൾ. കീരനല്ലൂർ സയൻസ് പാർക്കിനായി 60 കോടിയും എൽ.ബി.എസിന് പുതിയ കെട്ടിടത്തിനും ഭൂമി ഏറ്റെടുക്കലിനായി 50 കോടിയും ആവശ്യപ്പെട്ടിട്ടുണ്ട്. മൂഴിക്കല്‍ റെഗുലേറ്റര്‍ നിര്‍മാണം, പരപ്പനങ്ങാടി തീരപ്രദേശത്ത് കടല്‍ഭിത്തി നിര്‍മാണം, തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷന് പുതിയ കെട്ടിട നിര്‍മാണം, കീരനെല്ലൂര്‍ ടൂറിസം പദ്ധതി നിര്‍മാണം, കാളംതിരുത്തി പാലം നിര്‍മാണം, വിവിധ സ്കൂളുകളുടെ കെട്ടിട നിർമാണം, പതുനാറുങ്ങല്-കക്കാട് ബൈപാസ് നിർമാണം, പുതുപറമ്പ് കോട്ടക്കല്‍ വനിത പോളിടെക്നിക് കോളജിൽ അസാപ് സ്കില്‍പാര്‍ക്കും പുതിയ കെട്ടിടവും നിർമിക്കൽ, റസ്റ്റ് ഹൗസ് നവീകരണം, തിരൂരങ്ങാടി ഫയര്‍ സ്റ്റേഷന് നിർമാണം തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തലും സമർപ്പിച്ച പദ്ധതികളിലുണ്ട്.
മങ്കട:
നേരത്തേ സർക്കാർ പ്രഖ്യാപിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത മണ്ഡലത്തിലെ ഹോമിയോപതി ആശുപത്രി നിർമാണം, മങ്കട തോട് നവീകരണം തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. ടൗണുകൾ വീതികൂട്ടി സൗന്ദര്യവത്കരണം, ഗ്രാമീണ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കൽ, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, വലമ്പൂർ, കുറുവ, വടക്കാങ്ങര, മങ്കട, കൂട്ടിലങ്ങാടി വില്ലേജ് ഓഫിസുകൾക്ക് കെട്ടിട നിർമാണം, മൂർക്കനാട് പഞ്ചായത്തിൽ എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂൾ അനുവദിക്കൽ, പുഴക്കാട്ടിരി സി.എച്ച്.സിയിൽ കിടത്തിച്ചികിത്സ ആരംഭിക്കാനുള്ള കെട്ടിട നിർമാണം, മണ്ഡലത്തിലെ എ.ഇ ഓഫിസ്, ബി.ആർ.സി എന്നിവക്ക് കെട്ടിടം നിർമിക്കൽ, വിവിധ സ്കൂളുകളുടെ കെട്ടിട നിർമാണം, റോഡുകളുടെ വികസനം തുടങ്ങിയവയും സമർപ്പിച്ചിട്ടുണ്ട്.
വള്ളിക്കുന്ന്:
ഫയർ സ്റ്റേഷൻ, ആർട്സ് കോളജ് ആരംഭിക്കൽ, തീരദേശങ്ങളിൽ കടൽ സുരക്ഷഭിത്തി, പുലിമുട്ട്, ആനങ്ങാടി മിനിഹാർബർ, ആനങ്ങാടി റെയിൽവേ മേൽപാലം, മുതിയം പാലം എന്നിവയുടെ നിർമാണമാണ് പ്രധാനം. കാലിക്കറ്റ് സർവകലാശാലയിൽ സ്പോർട്സ് ഹബും ചരിത്ര മ്യൂസിയവും പൊലീസ് ഫോറൻസിക് റിസർച് അക്കാദമിയും ഉൾപ്പെടും. പെരുവള്ളൂർ, മൂന്നിയൂർ, വള്ളിക്കുന്ന്, പള്ളിക്കൽ, ചേലേമ്പ്ര, തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യത്തിന് 50 കോടി രൂപയാണ് ആവശ്യപ്പെട്ടത്. കരിപ്പൂർ വിമാനത്താവള ഗ്രാമീണ റോഡ് നവീകരണം, വെളിമുക്ക് ആയുർവേദ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിനായി 15 കോടിയും ചേലേമ്പ്ര, തേഞ്ഞിപ്പലം, പള്ളിക്കൽ പഞ്ചായത്തുകൾക്കായി സ്പോർട്സ് കോംപ്ലക്സ് കം കായിക പരിശീലനകേന്ദ്രം 30 കോടി രൂപ വകയിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തവനൂർ:
മണ്ഡലത്തിൽ നേരേത്ത സമർപ്പിച്ച പല പദ്ധതികളും ഇപ്പോഴും പൂർത്തിയായിട്ടില്ല. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കൽ, തവനൂര്‍ കേളപ്പജി ഗവ. കാര്‍ഷിക എൻജിനീയറിങ് കോളജില്‍ സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം, എടപ്പാള്‍ മിനി സിവില്സ്റ്റേഷന് നിർമാണം എന്നിവയൊന്നും തുടങ്ങിയിട്ടില്ല. നാല് വർഷം മുമ്പ് നിർമാണ പ്രവൃത്തി ആരംഭിച്ച ഒളമ്പക്കടവ് പാലം പാതി വഴിയിലാണ്. കൂട്ടായി-പടിഞ്ഞാറേക്കര ഫിഷ് ലാന്‍ഡിങ് സെന്റർ, തവനൂർ-തിരുനാവായ പാലം പണി ആരംഭിച്ചില്ല.
ഏറനാട്:
അരീക്കോട് ലൂക്ക് ആശുപത്രി വികസനം, ഏറെനാളായി ശോച്യാവസ്ഥയിലുള്ള അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം, കീഴുപറമ്പ് പഞ്ചായത്തിൽ ചാലിയാറിലേക്കുള്ള മൂഴിക്കൽ റോഡിന് കുറുകെയുള്ള റെഗുലേറ്റർ നിർമാണം, ചെരണി പന്നിപ്പാറ റോഡിൽ തൂവക്കാട് പാലം, വെസ്റ്റ് പത്തനാപുരം മുതൽ കീഴുപറമ്പ് വരെ ടൂറിസം പദ്ധതി, മൂർക്കനാട് നടപ്പാലത്തിന്റെ പുനർനിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇത്തവണ ബജറ്റിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, വിവിധ റോഡുകളുടെ നവീകരണത്തിനും തുക ആവശ്യപ്പെട്ടിട്ടുണ്ട്.
പൊന്നാനി:
പൊന്നാനി ബാലസൗഹൃദ മണ്ഡലമായി പ്രഖ്യാപിച്ചതോടെ ബാലസൗഹൃദ പദ്ധതികൾക്കാവശ്യമായ തുക വകയിരുത്തുകയെന്നതാണ് പ്രധാന നിർദേശം. തീരവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ കടൽഭിത്തി നിർമാണത്തിന് തുക അനുവദിക്കുന്നതിനും ടെട്രാപോഡ് നടപ്പാക്കാനും ആവശ്യമുന്നയിച്ചിട്ടുണ്ട്. കാർഷിക മേഖലയുടെ അഭിവൃദ്ധിക്കാവശ്യമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് പ്രത്യേക പരിഗണന നൽകാനും ആവശ്യമുന്നയിച്ചിട്ടുണ്ട്. കൂടാതെ, മത്സ്യത്തൊഴിലാളി പുനരധിവാസത്തിനുള്ള പാക്കേജ് നടപ്പാക്കാനും സംസ്ഥാനപാത നവീകരണത്തിനും നിർദേശമുണ്ട്.
വേങ്ങര:
വേങ്ങര ടൗണിലെ തിരക്കിന് പരിഹാരമായി ഫ്ലൈഓവർ, മിനി സിവിൽ സ്റ്റേഷൻ, ശുദ്ധജല വിതരണതിനായി മമ്പുറം മൂഴിക്കൽ ഭാഗത്ത് റെഗുലേറ്റർ, വലിയോറ തേർകയം പാലം, മറ്റത്തൂരിൽ കടലുണ്ടി പുഴക്ക് കുറുകെ റെഗുലേറ്റർ, ഊരകത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, വേങ്ങര പഞ്ചായത്ത് മാർക്കറ്റ് നവീകരണം, തുടങ്ങിയ ബജറ്റ് നിർദേശങ്ങൾ ഇപ്പോഴും യാഥാർഥ്യമായില്ല. 18 ലക്ഷം രൂപ ചെലവഴിച്ചു പ്രാഥമിക പഠനം പൂർത്തിയായ ഫ്ലൈഓവറിന് 50 കോടിയാണ് അനുവദിച്ചത്.
വേങ്ങര എ.ഇ ഓഫിസ്, കണ്ണമംഗലം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവക്ക് കെട്ടിടങ്ങൾ വേണം. ഊരകത്ത് പ്രഖ്യാപിച്ച ഐ.ടി.ഐ ഇപ്പോഴും ഒന്നുമായിട്ടില്ല. വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ് യൂനിറ്റ് തുടങ്ങാനുള്ള നടപടികളും എങ്ങുമെത്തിയില്ല.
കൊണ്ടോട്ടി:
ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെയുള്ള പാതകളുടെ വികാസവും നഗര സൗന്ദര്യവത്കരണവും ലക്ഷ്യമിട്ട് കൊണ്ടോട്ടി മണ്ഡലം. വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് റബറൈസ് ചെയ്ത് നവീകരിക്കുന്ന പദ്ധതിയും നഗരത്തിലെ ഉപപാതകളുടെ നവീകരണവുമാണ് പ്രധാനമായും ഉന്നയിച്ച പദ്ധതികള്‍. കൊണ്ടോട്ടി പൈതൃകനഗരം, മിനി സിവില്‍ സ്റ്റേഷന്, ആരോഗ്യ വികാസ പദ്ധതികള്‍, വലിയ തോട് നവീകരണം തുടങ്ങിയ പദ്ധതികളും പരിഗണനക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
