50 വര്‍ഷമായി റൂട്ടും പേരും മാറാതെ ബസ് സര്‍വീസ്; ഹൈക്കോടതി ഉത്തരവില്‍ ഇനി ഓട്ടം നിര്‍ത്തുന്നു
*⭕️ ഈ മാസം ഒന്നു മുതലാണ്, നിലമ്ബൂര്‍ - കോട്ടയ്ക്കല്‍ - തൃശൂര്‍ റൂട്ടിലെ യാത്രക്കാര്‍ക്കു ഏറെ പ്രിയപ്പെട്ട ബസ് ഓട്ടം നിര്‍ത്തിവച്ചത്*
തിരൂർ | 50 വര്‍ഷത്തിലധികമായി റൂട്ടും പേരും മാറാതെ സര്‍വീസ് നടത്തുന്ന "സ്വപ്ന" ബസ് ഓര്‍മയായി. 140 കിലോമീറ്റര്‍ ദൂരപരിധിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഈ മാസം ഒന്നു മുതലാണ്, നിലമ്ബൂര്‍ - കോട്ടയ്ക്കല്‍ - തൃശൂര്‍ റൂട്ടിലെ യാത്രക്കാര്‍ക്കു ഏറെ പ്രിയപ്പെട്ട ബസ് ഓട്ടം നിര്‍ത്തിവച്ചത്.
രാവിലെ 5.30ന് തേള്‍പ്പാറയില്‍ നിന്നു പുറപ്പെട്ട് 10ന് തൃശൂര്‍ ശക്തന്‍ തമ്ബുരാന്‍ സ്റ്റാന്‍ഡിലെത്തുന്ന ബസ് 2.30ന് തൃശൂരില്‍ നിന്നെടുത്താല്‍ വൈകിട്ട് ഏഴരയോടെ തേള്‍പ്പാറയില്‍ തിരിച്ചെത്തുകയായിരുന്നു പതിവ്.
അഭിഭാഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി വിവിധ തുറകളിലെ ഒട്ടേറെ ആളുകള്‍ പതിവു യാത്രക്കാരായിരുന്നു. കുന്ദംകുളം, കോട്ടയ്ക്കല്‍, മലപ്പുറം, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ ചുമട്ടുതൊഴിലാളികള്‍ ബസിലെത്തുന്ന സാധന സാമഗ്രികളെ കാത്തുനിന്നു. ഗോപിനാഥ് മുതുകാടിന്റെ ബന്ധുക്കളാണ് ബസ് വാങ്ങിയത്.
ഓട്ടം തുടങ്ങിയതില്‍ പിന്നെ മൂന്നാമത്തെ ഉടമയുടെ കൈവശമാണ് ഇപ്പോള്‍ ബസുള്ളത്. എല്ലാവരും മലപ്പുറം ജില്ലക്കാര്‍. ഉടമകള്‍ മാറിയിട്ടും പേര് മാറ്റിയില്ല. മാറി മാറി വന്ന ജീവനക്കാരും ഇതേ ജില്ലയിലുള്ളവര്‍. നിലവില്‍ 5 ജീവനക്കാരുണ്ട്. പതിവുയാത്രക്കാരില്‍ ആരെയെങ്കിലും കാണാതായാല്‍ ജീവനക്കാര്‍ മറ്റുള്ളവരോട് കാര്യമന്വേഷിക്കും.
ജീവനക്കാര്‍ അവധിയെടുത്താല്‍ തിരിച്ചുമുണ്ട് അന്വേഷണമെന്ന് 20 വര്‍ഷത്തോളം കണ്ടക്ടറായിരുന്ന സൈതലവി പൂക്കോട്ടുംപാടം. ദൂരപരിധിയുടെ പേരില്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒന്നര വര്‍ഷം മുന്‍പാണ് കെഎസ്‌ആര്‍ടിസി അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
------------------------
*🥏 വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*👇
https://chat.whatsapp.com/G9mATMihay0IQZErGmkFQf
https://chat.whatsapp.com/Idpl0fGQyVNF2cQ18u46NQ
-----------------------------
