Type Here to Get Search Results !

കാറിൽ കണ്ട കുന്തിരിക്കം ലഹരിമരുന്നാക്കി;ഫലം വന്നപ്പോള്‍ എംഡിഎംഎ അല്ല,നാല് ചെറുപ്പക്കാരുടെ ജീവിതം തകര്‍ത്ത് പോലീസ്,ചെയ്യാത്ത കുറ്റത്തിന് 88 ദിവസം ജയില്‍ വാസം കുടുംബം തകര്‍ന്നു,മേലാറ്റൂര്‍ പോലീസിനെതിരെ നിയമ നടപടിക്ക് ചെറുപ്പക്കാര്‍


കാറില്‍ കുന്തിരിക്കം കണ്ടത് എംഡിഎം ആണെന്നും പറഞ്ഞ് കൊണ്ടുപോയി. നാല് യുവാക്കളെ തൂക്കി അകത്തിട്ടു. ഒടുവില്‍ ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ല.
ഇതോടെ പണിമേടിച്ച്‌ മേലാറ്റൂര്‍ പോലീസ്. രണ്ടിടത്ത് പരിശോധിച്ചിട്ടും എംഡിഎംഎ അല്ല എന്നാണ് റിപ്പോര്‍ട്ട്. ഇനിയിപ്പോള്‍ വീണ്ടും പരിശോധനയ്ക്ക് അയക്കാന്‍ പോകുന്നു. സംഭവം എംഡിഎം ആണെന്ന് വരുത്തി തീര്‍ക്കാനുള്ള ഓട്ടത്തിലാണ് പോലീസ്.

എന്നാല്‍ പോലീസിന്റെ പിഴവിന് നാല് ചെറുപ്പക്കാരുടെ ഭാവിയാണ് തൊലഞ്ഞത്. യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടു കുടുംബം തകര്‍ന്നു.മേലാറ്റൂരില്‍ നാലു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ കേസില്‍ വഴിത്തിരിവ്. നാലു യുവാക്കള്‍ 88 ദിവസം ജയിലില്‍ കിടന്ന ഈ കേസില്‍, കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ ലാബുകളില്‍ പരിശോധിച്ചെങ്കിലും പിടിച്ചത് എംഡിഎംഎ അല്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്.

ഇനി മൂന്നാമതൊരു ലാബില്‍ക്കൂടി പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം. മലപ്പുറം മേലാറ്റൂര്‍ പൊലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.വിപണിയില്‍ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായി ഇവരെ പിടികൂടിയെന്നായിരുന്നു പൊലീസിന്റെ വാദം. മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര റിഷാദ്, മച്ചിങ്ങല്‍ ഉബൈദുള്ള എന്നിവരാണ് പിടിയിലായത്.

പിന്നീട് പരിശോധനയ്ക്കായി എംഡിഎംഎ അയച്ച കോഴിക്കോട് കെമിക്കല്‍ ലാബിലെ ഫലമാണ് ആദ്യം നെഗറ്റീവായത്. പിന്നാലെ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചെങ്കിലും അതും നെഗറ്റീവായി. ഇതോടെ 4 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മൂന്നാം വട്ട പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് കൂടി അയക്കാനൊരുങ്ങുകയാണ് കേരള പൊലീസ്.ലഹരി മരുന്നു കേസില്‍ ജയിലിലായതോടെ നാലു പേര്‍ക്കും ജോലി നഷ്ടമായെന്ന് ഇവര്‍ പറയുന്നു.

എംഡിഎംഎ കേസിലെ പ്രതി ചേര്‍ക്കപ്പെട്ട ഷഫീഖിനും മുബഷിര്‍ കരുവള്ളിക്കും ഗള്‍ഫിലെ ജോലി നഷ്ടമായി. പ്രതി ചേര്‍ക്കപ്പെട്ട മച്ചിങ്ങല്‍ ഉബൈദുല്ലയുടെ ഭാര്യ വിവാഹ ബന്ധം വേര്‍പെടുത്തി. ഒരു ദിവസം ഞങ്ങള്‍ നാലു പേരും കൂടി ഒരു റസ്റ്ററന്റിലേക്കു പോകുമ്ബോഴാണ് പൊലീസ് എത്തുന്നത്. അവര്‍ ഞങ്ങളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു.

ഞാന്‍ വണ്ടിയില്‍ കത്തിച്ച്‌ പുകച്ച്‌ ഉപയോഗിക്കുന്ന ഒരു സാധനമുണ്ട്. കുന്തിരിക്കം പോലുള്ള ഒരു സാധനമാണത്. നല്ല മണമുള്ള വസ്തുവാണ്. അവര്‍ അത് എടുത്തു നോക്കിയിട്ട് ഇത് എംഡിഎംഎ അല്ലേയെന്നു ചോദിച്ചു.

അല്ലെന്ന് എത്ര പറഞ്ഞിട്ടും അവര്‍ അംഗീകരിച്ചില്ല. മുബഷിര്‍ ഗള്‍ഫില്‍നിന്നു വന്നപ്പോള്‍ ഒരു അറബി സമ്മാനമായി കൊടുത്തതാണ്. അത് വണ്ടിയില്‍ പുകച്ച്‌ ഉപയോഗിച്ചാല്‍ നല്ല മണമാണ്. അത് എംഡിഎംഎ ആണെന്ന് പരിശോധിച്ച്‌ ഉറപ്പു വരുത്തിയെന്ന് പറഞ്ഞായിരുന്നു പിന്നീട് ഉപദ്രവം' ഇവര്‍ പറയുന്നു.

പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് നാലു ചെറുപ്പക്കാരുടെ ഭാവി തകര്‍ന്നു. ്‌വരുടെ കുടുംബവും തകര്‍ന്നു. എന്നാല്‍ ഇപ്പോഴും പോലീസ് പിഴവ് സമ്മതിക്കുന്നില്ല. പകരം പിടികൂടിയത് എംഡിഎംഎ ആണെന്ന് തെളിയിക്കാനുള്ള ഓട്ടത്തിലാണ്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെറുപ്പക്കാര്‍.