ജ്യേഷ്ഠനായ തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തിക്കൊടുത്തതിന് അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയില്‍.
മണമ്ബൂര്‍ വളവൂര്‍ക്കോണം കാട്ടില്‍ വീട്ടില്‍ ഗോമതിയും മകള്‍ ബേബിയുമാണ് അക്രമത്തിന് ഇരയായത്. ബേബിയുടെ മൂത്തമകനായ വളവൂര്‍ക്കോണം കാട്ടില്‍ വീട്ടില്‍ വിഷ്ണുവിനെ കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റുചെയ്തു. അമ്മയായ ബേബിയെ വീട്ടില്‍ക്കയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും അക്രമം തടയാൻ ചെന്ന അമ്മൂമ്മയെ ക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു.
അക്രമത്തിനുശേഷം പ്രതി വീട്ടിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും വസ്ത്രങ്ങള്‍ കത്തിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ബേബിയും ഗോമതിയും ചികിത്സയിലാണ്. സംഭവശേഷം ഒളിവില്‍പ്പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
