തിരൂർ : വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഷൊർണൂർ സ്വദേശിനിയെ വാട്സാപ്പ് വഴിയും, ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് 10,01,000 രൂപ (പത്ത് ലക്ഷത്തി ആയിരം രൂപ ) തട്ടിയെടുത്ത കേസില്‍ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അറസ്റ്റില്‍.
23 വയസ്സുകാരനായ മുഹമ്മദ് റഷാദിനെ പാലക്കാട് സൈബർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
2024 ജനുവരി മാസത്തിലാണ് തട്ടിപ്പുകാർ പരാതിക്കാരിയെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് ഇത്തരത്തില്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി ട്രേഡിംഗ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്തത്. തുടർന്ന് തട്ടിപ്പുകാർ ടെലഗ്രാം വഴി നല്‍കിയ ലിങ്കില്‍ കയറി പാട് ടൈം ജോലി ചെയ്യുകയും, തട്ടിപ്പുകാരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ചെറിയ തുകകള്‍ നിക്ഷേപിച്ച് ചെറിയ ലാഭം നല്‍കി വിശ്വാസം നേടിയെടുത്ത് പിന്നീട് ഭീമമായ തുക ഡെപ്പോസിറ്റ് ചെയ്യിച്ച് മുഴുവൻ തുകയും തട്ടിയെടുക്കുകയാണ് ഉണ്ടായത്.
പരാതി ലഭിച്ച ശേഷം അന്വേഷണം ആരംഭിച്ച പൊലീസ് സ്ത്രീക്ക് നഷ്ടപ്പെട്ട തുകയില്‍ നിന്നും 3,89,000 രൂപ പ്രതിയുടെ കരുവാരക്കുണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. തുടർന്ന് ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ പേരില്‍ ഹരിയാന, കർണ്ണാടക, തെലങ്കാന, ഒഡീഷ, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 10 പരാതികള്‍ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
