Type Here to Get Search Results !

സാൻഡ്‍വിച്ചില്‍ ചിക്കനില്ലെന്ന പരാതിയില്‍ സംഘര്‍ഷം, ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടെന്ന് പൊലീസ്, ചിക്കിംഗ് ജീവനക്കാരൻ ആശുപത്രിയില്‍


സാൻഡ്‍വിച്ചില്‍ ചിക്കൻ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയില്‍ സംഘർഷമുണ്ടായ സംഭവത്തില്‍ വിദ്യാർത്ഥികളുടെ ബന്ധുവായ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

ചിക്കിംഗ് ജീവനക്കാരൻ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. കൊച്ചി എം ജി റോഡിലെ ചിക്കിംഗിലാണ് സാൻഡ്‍വിച്ചിലെ ചിക്കനെ ചൊല്ലി ഇന്ന് രാവിലെ സംഘർഷമുണ്ടായത്. ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥികള്‍ക്കൊപ്പം സഹോദരങ്ങള്‍ കൂടി വെല്ലുവിളിയുമായി എത്തിയതോടെ കൊച്ചി എം ജി റോഡിലെ ചിക്കിംഗ് മാനേജർ കത്തി എടുത്താണ് മറുപടി നല്‍കിയത്.

കൊച്ചിയില്‍ സിബിഎസ്‌ഇ സ്കൂള്‍ സംസ്ഥാന കായികമേളയ്ക്ക് എത്തിയ വിദ്യാർത്ഥികളാണ് പരിപാടിക്കിടെ കൊച്ചി എംജി റോഡ് ചിക്കിംഗില്‍ എത്തി ചിക്കൻ സാൻഡ് വിച്ച്‌ ഓർഡർ ചെയ്തു. പേരിനു പോലും ചിക്കൻ ഇല്ലല്ലോ എന്ന് ജീവനക്കാരോട് വിദ്യാർത്ഥികളുടെ പരാതിയാണ് വാക്കു തർക്കത്തിലേക്ക് എത്തിയത്. പിന്നീട് കടയില്‍ നിന്നിറങ്ങിയ വിദ്യാർത്ഥികള്‍ സഹോദരൻമാരുമായി കടയിലെത്തി. ചേട്ടൻമാരെത്തിയതോടെ തർക്കം കയ്യാങ്കളിയിലെത്തി.

പിന്നാലെ ചിക്കിംഗ് മാനേജർ അടുക്കളയിലേക്ക് ഓടി കത്തിയുമായി വന്നു. എന്നാല്‍ മാനേജരെ കസേര കൊണ്ട് മർദിച്ച്‌ കീഴ്പ്പെടുത്തി. സംഘർഷത്തില്‍ ഇരുകൂട്ടർക്കും പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. വിദ്യാർത്ഥികള്‍ക്ക് ഒപ്പം എത്തിയവർ തൻറെ മൊബൈല്‍ തട്ടിപ്പറിച്ച്‌ ഓടിയെന്നും ജീവൻ രക്ഷിക്കാനാണ് കത്തി എടുക്കേണ്ടി വന്നതെന്നുമാണ് മാനേജർ പൊലീസിന് മൊഴി. ചിക്കിംഗ് ജീവനക്കാരാണ് കയ്യേറ്റം തുടങ്ങിയതെന്നാണ് വിദ്യാർത്ഥികളുടെ വാദം.
Tags