Type Here to Get Search Results !

തണ്ണിമത്തന് പിന്നാലെ ഉള്ളി; മലപ്പുറത്ത് ഉള്ളി ലോറിയില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച സ്ഫോടകവസ്തുക്കള്‍ പിടികൂടി

മലപ്പുറം ചെമ്മാട് ഉള്ളി ലോറിയില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പോലീസ് പിടികൂടി. ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത് കഴിഞ്ഞദിവസം രാത്രി ചെമ്മാടുള്ള ഒരു ഹോളോബ്രിക്‌സ് നിര്‍മ്മാണ കേന്ദ്രത്തിന് സമീപമാണ് സംഭവം നടന്നത്. ലോറിയില്‍ എത്തിയ സ്‌ഫോടകവസ്തുക്കള്‍ ഒരു കാറില്‍ എത്തിയവരുടെ സഹായത്തോടെ മറ്റൊരു ലോറിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് രഹസ്യവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തിയതോടെ ലോറി ഡ്രൈവറും കാറിലുണ്ടായിരുന്നവരും വാഹനങ്ങള്‍ ഉപേക്ഷിച്ച്‌ രക്ഷപെട്ടു.

ലോറിയുടെ ഒരു ഭാഗത്ത് ഉള്ളിച്ചാക്കുകള്‍ അടുക്കി വെച്ച്‌ മറുവശത്താണ് ബോക്‌സുകളിലാക്കി സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. രാവിലെ നടത്തിയ വിശദമായ പരിശോധനയിലാണ് ബോക്‌സുകളില്‍ സ്‌ഫോടകവസ്തുക്കളാണെന്ന് സ്ഥിരീകരിച്ചത്. ലോറിയില്‍ നിന്ന് 10,500 ലധികം ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റണേറ്ററുകള്‍, വയറുകള്‍ എന്നിവ അടങ്ങിയ 245 ഓളം പെട്ടികള്‍ പോലീസ് കണ്ടെടുത്തു. ഇവ ക്വാറികളിലോ മറ്റോ ഉപയോഗിക്കാന്‍ വേണ്ടി അനധികൃതമായി എത്തിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പ്രതികളെ കണ്ടെത്താനായി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

രണ്ട് ദിവസം മുൻപ് സമാന രീതിയില്‍ പാലക്കാട് ദേശീയ പാതയില്‍ നിന്നും വൻ സ്‌ഫോടക ശേഖരം പിടികൂടിയിരുന്നു. പിക്കപ്പ് വാനില്‍ തണ്ണിമത്തൻ ആണെന്ന വ്യാജേനയാണ് സ്‌ഫോടകവസ്തുകള്‍ കടത്താൻ ശ്രമിച്ചത്. തമിഴ്‌നാട്ടിലെ ധാരാപുരത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് മെഡിക്കല്‍ കോളേജിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. വാഹനത്തില്‍ പരിശോധന നടത്തിയപ്പോള്‍ തണ്ണിമത്തൻ ചാക്കുകള്‍ക്ക് താഴെ രഹസ്യമായി സൂക്ഷിച്ച നിലയില്‍ നൂറിലധികം പെട്ടികള്‍ കണ്ടെത്തുകയായിരുന്നു. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമാണ് പെട്ടി കള്‍ക്കുള്ളില്‍ നിന്ന് കണ്ടെടുത്തത്.