തിരൂർ: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് പ്രധാന റെയിൽവേ സ്റ്റേഷനുകൾക്ക് 10 കോടി വീതം അനുവദിച്ചതായി പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു. തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി, നിലമ്പൂർ, അങ്ങാടിപ്പുറം സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാണ് ഫണ്ട് അനുവദിച്ചതെന്ന് അദ്ദേഹം തിരൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട അമൃത് ഭാരത് പദ്ധതിയിൽ കേരളത്തിൽ മുന്തിയ പരിഗണന ലഭിച്ചത് മലപ്പുറം ജില്ലക്കാണ്.
ഇതിൽ ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിന് മുഖ്യപരിഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട വികസനത്തിന്റെ ഒന്നാംഘട്ടം 2023 ഡിസംബർ 30നും രണ്ടാംഘട്ടം 2024 സെപ്റ്റംബറിലും പൂർത്തീകരിക്കും. പദ്ധതിയുടെ പ്രവർത്തന വേഗത കൂട്ടാനും നടപ്പാക്കാനും പ്രത്യേക യൂനിറ്റ് രൂപവത്കരിച്ചു. തിരൂരിൽ ആരംഭിച്ച ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നിർമാണത്തിന് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇതിന്റെ പണി പൂർത്തീകരിക്കും. മുതിർന്ന യാത്രക്കാർക്കും സ്ത്രീകൾക്കും പ്ലാറ്റ്ഫോമിൽ എത്തുന്നതിന് അനുഭവിക്കുന്ന ദുരിതം ഒഴിവാക്കാൻ ലിഫ്റ്റും എക്സലേറ്ററും നിർമിക്കും.
