ഇന്ധന സെസ് അടക്കം ഒന്നിലും ഇളവില്ല, കൂട്ടാതെ മുന്നോട്ട് പോകാനാകില്ല'- ധനമന്ത്രി
ബജറ്റിലെ നികുതി വര്‍ധനവുകളെ ന്യായീകരിച്ച് ധനമന്ത്രി. വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശമിപ്പിക്കാന്‍ ബജറ്റ് ചര്‍ച്ചയിലെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. ഇന്ധന സെസ് അടക്കം നികുതി വര്‍ധനവില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ബാലഗോപാല്‍ നിയമസഭയില്‍ അക്കമിട്ട് വിശദീകരിച്ചു.
ഇന്ധന സെസില്‍ ഒരു രൂപ കുറയ്ക്കാനിടയുണ്ടെന്ന പത്രവാര്‍ത്തയാണ് യുഡിഎഫിന് തിരിച്ചടിയായതെന്നും ധനമന്ത്രി പ്രസംഗത്തില്‍ പരിഹസിച്ചു.
നികുതി വര്‍ധനവില്‍ ധനമന്ത്രിയുടെ വിശദീകരണം...
പഞ്ചായത്തുകളില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നികുതിയാണ് വാങ്ങിക്കുന്നത്. കാലോചിതമായ മാറ്റമാണ് ഇതില്‍ വരുത്തിയിട്ടുള്ളത്. വര്‍ഷങ്ങളായി പഞ്ചായത്തുകളില്‍ നികുതി വര്‍ധിപ്പിച്ചിട്ട്. അത് സംസ്ഥാന സര്‍ക്കാരിന് കിട്ടുന്നതല്ല.
കോടതി ഫീകളിലും കാലോചിതമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ തന്നെ ഇത് പലതവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
വാഹനങ്ങളുടെ നികുതിയില്‍ അയല്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിശോധിച്ചിട്ടാണ് വര്‍ധന വരുത്തിയിട്ടുള്ളത്. കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും നികുതികള്‍ ഇത്തരത്തില്‍ പരിശോധിച്ചിട്ടുണ്ട്.
സ്വകാര്യ ബസ് നികുതി പത്ത് ശതമാനം കുറച്ചത് ആ മേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടാണ്. സ്വകാര്യ ബസുകള്‍ നിരത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
മദ്യത്തിന് കഴിഞ്ഞ രണ്ടു വര്‍ഷമായി നികുതി വര്‍ധിപ്പിച്ചിട്ടില്ല. അരിക്കും ചായയ്ക്കും പാലിനും കൂടുന്നത് പോലെ മദ്യത്തിന് വില കൂടാറില്ല. അതിന് വില കൂടണമെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കുക തന്നെ വേണം. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിനേ വില വര്‍ധിപ്പിച്ചിട്ടുള്ളൂ. വില്‍ക്കുന്നത മദ്യത്തിന്റെ നല്ലൊരു ഭാഗവും 500 രൂപയ്ക്ക് താഴെയാണ്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യം വില്‍ക്കുന്നത് എട്ട് ശതമാനം മാത്രമേയുള്ളൂ.
പെട്രോള്‍, ഡീസല്‍, മദ്യം എന്നത് സംസ്ഥാനത്തിന്റെ വിഷയങ്ങളാണ്. ഇതില്‍ എക്‌സൈസ് നികുതി കേന്ദ്രത്തിന് പിരിക്കാം. എന്നാല്‍ സെസും സര്‍ചാര്‍ജും പിരിക്കാന്‍പാടില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഒരു ലിറ്ററിന് ഇത്തരത്തില്‍ 20 രൂപ വെച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുകൊണ്ടുപോകുന്നത്. വര്‍ഷത്തില്‍ 7500 കോടിയിലധികം രൂപയാണ് ഇങ്ങനെ കേന്ദ്രം പിരിച്ചെടുക്കുന്നത്. അതിലൊന്നും പ്രതിപക്ഷത്തിന് ഒന്നും തോന്നിയില്ല.
ഈ നികുതി അസാമാന്യ ഭാരമുള്ള ഒന്നല്ല. 60 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന പെന്‍ഷന്‍ ഞങ്ങള്‍ നിര്‍ത്തിവെക്കണോ. കേരളത്തിന്റെ വികസനവുമായി മുന്നോട്ട് പോകണോ എന്ന് പറയണം. നികുതി ഏര്‍പ്പെടുത്താതെ മുന്നോട്ട് പോകാന്‍ കഴിയില്ല. ഇതൊരു വലിയ നികുതിയില്ല. പത്രങ്ങളില്‍ ഒരു രൂപ കുറയ്ക്കുമെന്ന് വന്നതാണ് ആകെ യുഡിഎഫിനുണ്ടായ വിഷമം. എന്നാല്‍ പിന്നി ഞങ്ങള്‍ പറഞ്ഞിട്ടാണ് കുറയ്ക്കുന്നതെന്ന് വരുത്തി തീര്‍ക്കാനാണ് അവര്‍ സമരം ചെയ്തത്. ബജറ്റില്‍ പ്രഖ്യാപിച്ച കാര്യം അങ്ങനെ കുറയ്ക്കാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു.
