കോട്ടക്കൽ: വെങ്കിട്ടത്തേവർ ശിവക്ഷേത്ര മുറ്റത്ത് രാഷ്ട്രീയ സ്വയം സേവക സംഘം നടത്തിയ ശാഖക്കെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ യോഗം വിളിച്ച് കോട്ടക്കൽ പോലീസ്. സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് കാരമ്മയിലിൻ്റെ നേതൃത്വത്തിൽ ആയിരുന്നു യോഗം. വിഷയം സമാധാനപരമായി പരിഹരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.തുടർ നടപടികളുടെ ഭാഗമായി തിരൂർ ആർ.ഡി.ഒ യുടെ അധ്യക്ഷതയിൽ യോഗം ചേരും. നിലവിലുള്ള സ്ഥിതി തുടരണമെന്നും
ഇരു വിഭാഗങ്ങളും
സമാധാനമായി മുന്നോട്ടു പോകണമെന്നും
പൊലീസ് ആവശ്യപ്പെട്ടു.
ആർ.ഡി.ഒ തീരുമാനം വരുന്നതു വരെ ശാഖ തുടരുമെന്ന് ബി.ജെ.പി വ്യക്തമാക്കിയതോടെ തടയുമെന്ന് സി.പി.എം, നേതാക്കളും വ്യക്തമാക്കി. ശാഖക്ക് ട്രസ്റ്റ് ആണ് അനുമതി നൽകിയിരിക്കുന്നത്.
സി.പി.എം നേതാക്കളായ ടി.പി ഷമീം, എൻ.പുഷ്പരാജ്, സുർജിത്, വൈശാഖ്, ശ്രീജിത്ത് കുട്ടശ്ശേരി, ബി.ജെ.പി നേതാക്കളായ രവീന്ദ്രൻ, ജയകുമാർ, ബിജു, സജീഷ് പൊന്മള, ക്ഷേത്രം ട്രസ്റ്റി
ദിലീപ് രാജ, വിനയകുമാർ, ലക്ഷ്മണൻ,
എസ്.ഐ എസ്.കെ പ്രിയൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.ചൊവ്വാഴ്ച രാത്രിയാണ് ശാഖ നടക്കുന്ന ക്ഷേത്ര പരിസരത്തേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.അതേസമയം യോഗത്തിന് പിന്നാലെ വ്യാഴാഴ്ചയും ശാഖ നടന്നു. നൂറിൽപ്പരം ആളുകൾ പങ്കെടുത്തു. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സേവാപ്രമുഖ് കെ.വി.രാമൻകുട്ടി, മുഖ്യ പ്രഭാഷണം നടത്തി. ഖണ്ഡ് സംഘചാലക് കെ..മുരളീധരൻ, അധ്യക്ഷത വഹിച്ചു.
ഡി.വൈ.എഫ്.ഐ തടഞ്ഞുവെന്നത് വസ്തുതാവിരുദ്ധമെന്ന് ജില്ല കാര്യവാഹക് പി.ശ്രീനിവാസൻ പറഞ്ഞു.സംഘർഷ സാധ്യത കണക്കിലെടുത്ത് മലപ്പുറം ഡിവൈ.എസ്.പി മുഹമ്മദ് ബഷീർ, വേങ്ങര ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ,
ഇൻസ്പെക്ടർ അശ്വിത് കാരമ്മയിൽ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് എത്തിയിരുന്നത്.
