Type Here to Get Search Results !

ഖത്തറില്‍ തടവിലായ മലയാളിയടക്കം എട്ട് മുൻ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചു. ഖത്തറിലെ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.




ഖത്തറില്‍ തടവിലായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചു. ഖത്തറിലെ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഞെ‍ട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഖത്തറുമായി ഇക്കാര്യം സംസാരിക്കുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. 

ഖത്തറില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. ഒരു വര്‍ഷം മുമ്ബാണ് ഖത്തര്‍ ഇന്‍റലിജൻസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അല്‍ ദഹറ കമ്ബനിയിലെ ഉദ്യോഗസ്ഥരാണിവര്‍. ഏകാന്ത തടവിലായിരുന്നു എട്ടുപേരും. ഇവരുടെ കുടുംബങ്ങളുമായി സംസാരിക്കുന്നെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

തിരുവനന്തപുരം സ്വദേശി അടക്കം എട്ടുപേരാണ് ഖത്തറില്‍ തടവിലാക്കപ്പെട്ടിരുന്നത്. ഇന്ത്യയുടെ യുദ്ധക്കപ്പല്‍ അടക്കം കമാൻഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവര്‍. വധശിക്ഷ വിധിച്ചു എന്നത് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നത്തേക്ക് ആണ് വധശിക്ഷ നടപ്പാക്കുക എന്നതൊന്നും അറിവായിട്ടില്ല. ചാരവൃത്തി ആരോപിച്ചാണ് ശിക്ഷ വിധിച്ചിരിക്കുന്നതെന്നാണ് ചില മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം. ഏത് സാഹചര്യത്തില്‍ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് എന്നതൊന്നും വ്യക്തമല്ല. ഇക്കാര്യത്തില്‍ ഇന്ത്യൻ അധികൃതരെ യാതൊരു വിവരങ്ങളും അറിയിച്ചിട്ടില്ല. സാധാരണഗതിയില്‍ വിദേശപൗരന്മാരെ ശിക്ഷയ്ക്ക് വിധിക്കുമ്ബോള്‍ മാതൃരാജ്യത്തെ അറിയിക്കേണ്ടതാണ്.