Type Here to Get Search Results !

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കോഴിക്കോട്ട് മുസ്‌ലിംലീഗ് റാലി; അണിനിരന്ന് പതിനായിരങ്ങൾ




പലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് നടത്തിയ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. ശശി തരൂര്‍ എം.പി. മുഖ്യാതിഥിയായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. 

ഇസ്രയേലാണ് ലോകത്തെ ഏറ്റവും ഭീകരരാഷ്ട്രമെന്നും ഇസ്രയേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ചെറുത്തുനില്‍പ്പാണ് പലസ്തീനികളുടെ ജീവശ്വാസം. ഇസ്രയേല്‍ രൂപവത്കരണത്തിന്റെ ഒളിയജണ്ട തിരിച്ചറിഞ്ഞ രാജ്യമാണ് ഇന്ത്യ. ഗാന്ധി മുതല്‍ മൻമോഹൻ സിങ് വരെയുള്ള നേതാക്കള്‍ ഇത് തിരിച്ചറിഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ഇസ്രായേലിനെ വെള്ള പൂശാനുള്ള ശ്രമമാണ്. ഇത് പ്രതിഷേധാര്‍ഹമാണ്. 
വംശനാശം വരുത്താനുള്ള ശ്രമമാണ് ഇസ്രയേലിന്റേത്. നിലവിലുള്ളതില്‍ ഏറ്റവും വലിയ ഭീകരവാദ രാജ്യം ഇസ്രയേലാണ്. അവരെ പിന്തുണക്കുന്നവര്‍ ഭീകരതയെ കൂട്ടുപിടിക്കുന്നവരാണ്. ലോകത്തെ ഉണര്‍ത്താനാണ് കോഴിക്കോട്ട് നമ്മള്‍ ഒരുമിച്ചുചേര്‍ന്നത്. ലോകമെമ്ബാടും ഇത്തരം റാലികള്‍ നടക്കുന്നു. സ്വതന്ത്ര പലസ്തീൻ ആണ് എല്ലാവരുടേയും ലക്ഷ്യമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ഇന്ത്യയിലെ ഭൂരിപക്ഷം പലസ്തീനൊപ്പമാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. തങ്ങളുടെ പ്രാര്‍ഥനയ്ക്കും നമ്മുടെ ഐക്യദാര്‍ഢ്യത്തിനും ഒരുദിവസം ഫലമുണ്ടാവും. പലസ്തീൻ ജനതയുടെ മോചനമല്ലാതെ വേറെ ഒരു ഉദ്ദേശ്യവും ഈ പരിപാടിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
സമസ്തയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി തുടരവേ ലീഗിന്റെ ശക്തിപ്രകടനമായിമാറി പലസ്തീൻ മനുഷ്യാവകാശ റാലി. വലിയ തോതിലുള്ള വനിതാ പ്രാതിനിധ്യം കൊണ്ടും പരിപാടി ശ്രദ്ധേയമായി. പി.എം.എ. സലാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ടെത്തിയാണ് പ്രവര്‍ത്തകരെ പരിപാടിയിലെക്ക് ക്ഷണിച്ചത്. സമസ്തയുടെ പിന്തുണയില്ലാതെ വലിയ ജനകീയ പിന്തുണ നേടാനുള്ള ലീഗിന്റെ ശ്രമങ്ങളും വിജയംകണ്ടു.


Tags